Skip to main content

കോഴിക്കോട് വിമാനാപകടം

 2020 ആഗസ്റ്റ് 7 ന് വൈകിട്ട് കോഴിക്കോട് (കരിപ്പൂർ) എയർപോർട്ടിൽ നടന്ന വിമാനാപകടത്തിൻറ്റെ കാരണങ്ങൾ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. സാധാരണ ഇങ്ങിനെയുള്ള അപകടങ്ങൾക്കു ശേഷം നടക്കുന്ന അന്വേഷണങ്ങളെപ്പോലെ ഏതാനും ദിവസങ്ങൾക്കു/മാസങ്ങൾക്കു ശേഷം വരുന്ന അന്വേഷണറിപ്പോർട്ടിൽ നിന്നും എന്തായിരുന്നു അപകടകാരണമെന്ന് നമുക്ക് അറിയുവാൻ കഴിയും. കേരളത്തിലെ ഒരു എയർപോർട്ടിൽ നടന്ന അപകടമായതുകൊണ്ടു നമ്മുടെ വാർത്താ മാധ്യമങ്ങളിൽ അത് വലിയ വാർത്തയായി വരികയും കുറേ ദിവസങ്ങൾ ചർച്ചചെയ്യപ്പെടുകയും ചെയ്തേക്കാം.



കഴിഞ്ഞ രണ്ടു ദിവസവും പല ടി.വി ചാനലുകളിലും ഈ അപകടം സംബന്ധിച്ചുള്ള ചർച്ചകൾ കാണുവാനിടയായി. അതിൽ പല വിദഗ്ദന്മാരും ആവർത്തിച്ചു പറഞ്ഞു സമർത്ഥിക്കാൻ ശ്രമിക്കുന്ന ഒരു കാര്യം കരിപ്പൂരിലേത് ടേബിൾ ടോപ്പ് റൺവേ ആയതുകൊണ്ടല്ല അപകടമുണ്ടായതെന്നാണ്. അതിൻറ്റെ കൂടെ അവർ ഒരു കാര്യംകൂടി കൂട്ടിച്ചേർക്കുന്നു ; ലോകത്തിൻറ്റെ പല ഭാഗത്തും ടേബിൾ ടോപ്പ് റൺവേകളുണ്ട്, ഇന്ത്യയിൽത്തന്നെ ആറെണ്ണമുണ്ട്, അവിടെയെങ്ങും അപകടങ്ങൾ ഉണ്ടാവുന്നില്ലല്ലോ!

അപകടകാരണം ടേബിൾ ടോപ്പ് റൺവേ ആയിരുന്നുവെന്നതല്ല മറിച്ചു മറ്റുപലതുമായിരുന്നു എന്ന് നാം അന്വേഷണ മികവിലൂടെ കണ്ടെത്തുകയും ചെയ്തേക്കാം. അപ്പോഴും ഒരു ചോദ്യം അവശേഷിക്കുന്നു. ടേബിൾ ടോപ്പ് റൺവെ അല്ലായിരുന്നുവെങ്കിൽ, അഥവാ, റൺവേയും RESA യും കഴിഞ്ഞിട്ട് ഒരു നൂറോ ഇരുന്നൂറോ മീറ്റർ കൂടി നിരപ്പായ സ്ഥലം ആയിരുന്നുവെങ്കിൽ ഇനിയും കണ്ടെത്തേണ്ടതായിട്ടുള്ള കാരണങ്ങളാൽ റൺവേയിൽ നിന്നും തെന്നിമാറിയ വിമാനം ഗർത്തത്തിലേക്ക് വീണ് ആ വീഴ്ച്ചയുടെ ആഘാതത്തിൽ രണ്ടായി മുറിഞ്ഞു ഇത്രയും ആളുകളുടെ ജീവൻ നഷ്ടപ്പെടുന്ന ഒരു അപകടമായി ഇത് മാറുമായിരുന്നോ. നിരപ്പായ സ്ഥലത്തുള്ള റൺവേകൾ ആയിരുന്നുവെങ്കിൽ ഇപ്പോൾ കരിപ്പൂരിൽ നടന്നതും 2010 ൽ മംഗലാപുരത്തു നടന്നതും ചെറിയ അപകടങ്ങളായി അധികമാരും അറിയാതെ വലിയ വാർത്തയായി മാറാതെ പോയേനെ എന്നതല്ലേ സത്യം.

ലോകത്തിൻറ്റെ പല ഭാഗത്തുമുള്ള ടേബിൾ ടോപ്പ് റൺവേകൾ ഒരു പക്ഷെ ആ ഭൂപ്രദേശത്തിൻറ്റെ പ്രത്യേകതകൾ അനുസരിച്ചു അനിവാര്യമായിരിക്കും. പക്ഷെ, കേരളത്തിൻറ്റെയോ കോഴിക്കോടിൻറ്റെയോ മലപ്പുറത്തിൻറ്റെയോ ഭൂപ്രകൃതി കണക്കിലെടുക്കുമ്പോൾ രണ്ടു മലകൾക്കിടയിലുള്ള സ്ഥലം മണ്ണിട്ടുയർത്തിയെടുക്കുന്ന സ്ഥലം മാത്രമേ എയർപോർട്ടിന് അനുയോജ്യമായി കണ്ടുള്ളോ എന്നതാണ് എൻറ്റെ മനസ്സിനെ അസ്വസ്ഥമാക്കുന്ന ചോദ്യം. ചിലപ്പോൾ ഉടനെയെങ്ങും അടുത്ത അപകടം ഉണ്ടാവില്ല; ഉണ്ടാകരുതേ എന്ന് പ്രാർത്ഥിക്കുന്നു. പക്ഷെ, എപ്പോഴും ഭാഗ്യം നമ്മുടെ കൂടെ ഉണ്ടാവും എന്നത് അന്ധമായ വിശ്വാസമല്ലേ. എത്ര വർഷങ്ങൾക്കിടയിലായാലും ഒരു ജീവനെങ്കിലും പൊലിയുകയാണെങ്കിൽ നമുക്ക് കുറ്റബോധം ഉണ്ടാവേണ്ടതല്ലേ! ഇപ്പോഴത്തെ എയർപോർട്ടിൽ നിന്നും അൽപ്പം ദൂരെയായാലും സമതലത്തിൽ എല്ലാ സുരക്ഷാസംവിധാനങ്ങളോടും കൂടി രണ്ടാമതൊരു റൺവെ കരിപ്പൂർ എയർപോർട്ടിന് ആവശ്യമായി വരും. ഇപ്പോഴുള്ള ടേബിൾ ടോപ്പ് റൺവേയുടെ ഉപയോഗം ചെറിയ വിമാനങ്ങൾക്കും പരിശീലന പറക്കലിനുമൊക്കെയായി പരിമിതപ്പെടുത്തേണ്ടിയും വരും.